ഗതാഗത വകുപ്പിലെ ഓൺലൈൻ കിമ്പളം - ശക്തമായ നടപടിയും ശിക്ഷയും ഉറപ്പാക്കണം
വിജിലൻസ് നടപടി ശ്ലാഘനീയം

" ഓപ്പറേഷൻ ജാസൂസ് " എന്ന് പേരിട്ടു സംസ്ഥാനത്തെ ഗതാഗത വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കടുത്ത സാമ്പത്തിക ചുറ്റുപാടിലും കനത്ത ശമ്പളവും ഉത്സവബത്തയും ബോണസും കൂടാതെ
അർഹതയില്ലാത്ത ഓണകിറ്റും കൃത്യമായി ലഭിക്കുമ്പോഴും യാതൊരു മനസ്സാക്ഷി ക്കുത്തുമില്ലാതെ ഓൺലൈൻ കിമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ നമ്മുടെ നാടിന് വലിയ ശാപം തന്നെയാണ്. കോവിഡിനെ തുടർന്നുള്ള തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും ഒട്ടനവധി പേർ ഇപ്പോഴും ദുരിത ജീവിത പ്രാരാബ്ധങ്ങളിൽ കഴിയുമ്പോഴാണ് ജനങ്ങളുടെ നികുതി പണം കൊണ്ട് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം ലഭിക്കുന്ന ചില ഉദ്യോഗസ്ഥരിൽ നിന്നുള്ള ദുരനുഭവങ്ങൾ സാധാരണക്കാരുടെ ചുമലിൽ കടുത്ത ഭാരമായി വന്നു ചേരുന്നത്.
മനോജ് അബ്രഹാം വിജിലൻസ് മേധാവിയായതോടെ സർക്കാർ ഓഫീസുകളിലെ അഴിമതി യ്ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഇതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പിന്റെ ഓഫീസുകളിൽ ഇന്നലെ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്. മനുഷ്യ വിഭവശേഷി അധികമായി പ്രയോജന പ്പെടുത്താതെ ഓഫീസ് കാര്യങ്ങൾ നിർവ്വിക്കുവാൻ കഴിയുന്ന സേവന രംഗമാണ് ഓൺലൈനിലൂടെ ഇപ്പോൾ പൊതുജനങ്ങൾക്ക് ലഭിച്ചു വരുന്നത്.ഇവിടെയാണ് ശമ്പളത്തോടൊപ്പം കിമ്പളവും ലഭിക്കാവുന്ന സാങ്കേതിക വിദ്യ കൂടി വികസിപ്പിച്ചെടുത്ത് ചില ഉദ്യോഗസ്ഥർ നമ്മുടെ ഗതാഗത വകുപ്പുകളിൽ സേവന മനുഷ്ഠിക്കുന്നതായി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പുറത്ത് വന്നത്. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില ഏജൻസികളും ഈ അഴിമതിയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്ന വിവരവും വെളിപ്പെട്ടു കഴിഞ്ഞു'. ഓൺലൈൻ പ്രക്രിയയിലെ ഏറ്റവും കൂടുതൽ ഗുണഫലം ലഭിക്കുന്നത് അപേക്ഷകരായ പൊതു ജനങ്ങൾക്കാണ്.
നിയമലംഘനങ്ങളുടെ പറുദീസയാണ് നമ്മുടെ റോഡുകൾ' റോഡപകടങ്ങളിലും മരണങ്ങളിലും മുമ്പിലെത്തുവാൻ മത്സരിക്കുന്ന കാഴ്ചകൾ വർദ്ധിച്ചു വരുമ്പോഴാണ് കിമ്പളം വാങ്ങുവാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുവാൻ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിയമ ലംഘകർ മുമ്പോട്ടു വന്നിട്ടുള്ളത്. ഇതിനെതിരെ മുഖം നോക്കാതെയുള്ള നടപടികൾ സ്വീകരിച്ചേ മതിയാകൂ. നിലവിലെ നിയമങ്ങൾ പര്യാപ്തമല്ല.
നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുവാനുള്ള മാർഗം നിയമത്തിൽ തന്നെയുണ്ടെന്നതാണ് യാഥാർത്ഥ്യം. കൈകൂലി വാങ്ങുന്നവർക്ക് സാമ്പത്തിക പ്രയാസമില്ലാത്തതിനാൽ വലിയ തുക മുടക്കി സുപ്രീം കോടതി വരെ പോകുമ്പോഴേക്കും വിരമിക്കലും മരണവുമൊക്കെ പൂർത്തി യാകുമ്പോൾ കേസിൽ നിന്നും മുക്തരാകുമെന്ന ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഇതിനിയും പൊറുപ്പിച്ചു കൂട. കർശന നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരിട്ട് നടപടി സ്വീകരിക്കുവാ നാവശ്യമായ ചട്ടങ്ങൾ ഉൾപ്പെടുത്തി ശിക്ഷാ നിയമങ്ങൾ പരിഷ്ക്കരിക്കണം. കിമ്പളം വേണ്ടവർ വീട്ടിലിരിക്കട്ടെ. ഓർഡിനൻസ് പുറപ്പെടുവിച്ച് ഈ കാര്യത്തിൽ കാലതാമസമില്ലാതെ നടപടികൾ പ്രതീക്ഷിക്കുന്നു.