ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
ഒൻപതു വർഷക്കാലം ഐഎസ്ആർഒയുടെ മേധാവിയായിരുന്നു.

ബാംഗ്ലൂർ :ഐഎസ്ആർഒ മുൻ ചെയർമാനും പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയർമാനുമായിരുന്ന ഡോ. കസ്തൂരിരംഗൻ (84) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒൻപതു വർഷക്കാലം ഐഎസ്ആർഒയുടെ മേധാവി യായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സർക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജ്യം പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചു.
കൊച്ചിയിൽ ചിറ്റൂർ റോഡിലെ സമൂഹത്ത് മഠത്തിൽ കൃഷ്ണ സ്വാമിയുടെയും വിശാലാക്ഷി യുടെയും മകനായി 1940 ഒക്ടോബർ 24നാണ് അദ്ദേഹം ജനിച്ചത്.രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1994 മുതൽ 2003 വരെ ഒൻപത് വർഷം ഐഎസ്ആർഒ ചെയർമാനായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായി രിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 ഓഗസ്റ്റ് 27-ന് വിരമിച്ചു. തുടർന്ന് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി.
പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം കസ്തൂരിരംഗന്റെ നേതൃത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിച്ചതും അദ്ദേഹ മായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-1, ഭാസ്‌കര-2 എന്നിവയുടെ പ്രൊജക്ട് ഡയറലായും സേവനമനുഷ്ഠിച്ചു. പിഎസ്എൽവി, ജിഎസ്എൽവി വിക്ഷേപണങ്ങൾ പോലുള്ള പ്രധാന നാഴികക്കല്ലുകൾക്കും നേതൃത്വം നൽകി.