ദർശന ക്രമീകരണത്തിൽ പുതിയ പരിഷ്കാരങ്ങളോടെ മീനമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും
തീർത്ഥാടകർക്ക് സുഖദർശനം ഒരുക്കാനാണ് പുതിയ ദർശന രീതി എന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു.

പത്തനംതിട്ട :മീനമാസ പൂജക്കായി ദർശന ക്രമീകരണത്തിൽ പുതിയ പരിഷ്കാരങ്ങളോടെ ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തർക്ക് ഫ്ളൈ ഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശനം നടത്താവുന്ന രീതിയാണ് പരീക്ഷണാടിസ്ഥാന ത്തിൽ നടപ്പാക്കുന്നത്.
തീർത്ഥാടകർക്ക് സുഖദർശനം ഒരുക്കാനാണ് പുതിയ ദർശന രീതി എന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു.ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക പുതിയ ദർശന രീതി നട തുറക്കുമ്പോൾ മുതൽ തന്നെ നടപ്പിലാകും. പതിനെട്ടാംപടി കയറി ഇടത്തേക്ക് തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് ദർശനം നടത്തുന്ന രീതിക്കാണ് മാറ്റം വരിക. പുതിയ സംവിധാനം പ്രകാരം കൊടിമരത്തിന്റെ ഇരുവശത്തും കൂടി രണ്ടു നിരയായി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുര വഴി മുന്നോട്ട് നീങ്ങാം. ചുരുങ്ങിയത് 20 സെക്കൻഡ് സമയം ദർശനം ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. മുൻപ് തീർത്ഥാട കർക്ക് 5 സെക്കൻഡ് താഴെ മാത്രമായിരുന്നു ദർശനം സാധ്യമായിരുന്നത്.
പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, കാണിക്കവഞ്ചി എന്നിവയുടെ നിർമ്മാണം പൂർത്തിയായി. പരീക്ഷണാടിസ്ഥാന ത്തിൽ ഇത് നടപ്പാക്കി വിജയിച്ചാൽ, സ്ഥിരം ദർശന രീതിയാക്കി മാറ്റും. പതിനഞ്ചാം തീയതി മുതൽ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാ കും. 18 ന് വൈകിട്ട് സഹസ്ര കലശപൂജയും 19 ന് വൈകിട്ട് സഹസ്ര കലശാഭിഷേകവും ഉണ്ട്. 19 ന് രാത്രി 10 ന് നട അടക്കും. സുരക്ഷിതവും പരാതിരഹിതമായ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം ഒരുക്കിയ ദേവസ്വം വകുപ്പിനും ദേവസ്വം ബോർഡിനും ഏറെ പ്രശംസകൾ ലഭിച്ചിരുന്നു.