മുംബൈയിലേക്ക് പോയ പെൺകുട്ടികളെ ഉടൻ വീട്ടിലേക്ക് വിടില്ല; കൂടുതൽ കൗൺസിലിങ് വേണ്ടി വരുമെന്ന് പോലീസ്
കുട്ടികളെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി.

മലപ്പുറം :താനൂരിൽ നിന്നും മുംബൈയിലേക്ക് പോയ പെൺകുട്ടികളെ ഉടൻ വീട്ടുകാർ ക്കൊപ്പം വിടില്ല. പെൺകുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് വേണ്ടിവരുമെന്നും അതിന് ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചാൽ മതിയെന്നുമാണ് പൊലീസിന്റെ തീരുമാനം. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ കുട്ടികൾ നിലവിൽ റിഹാബിലിറ്റേഷൻ സെൻററിലാണ്. മലപ്പുറത്തെ സ്നേഹിതയിലേ ക്കാണ് മാറ്റിയത്.
അതേസമയം കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ ഫോണിൽ പിന്തുടരൽ എന്നീ വകുപ്പുകൾ ചുമത്തി പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുംബൈയിൽ നിന്നു മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം.
വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാ ണെന്ന് പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.