'ഉമ്മക്കെതിരേ കേസ് കൊടുക്കും', മാതാവ് വഴക്കു പറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങി രണ്ടാംക്ലാസുകാരൻ
പോലീസ് സ്റ്റേഷൻ എന്ന് കരുതി പരാതി പറയാൻ കയറിയത് ഫയർസ്റ്റേഷനിൽ.

മലപ്പുറം: മാതാവ് വഴക്കു പറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങി രണ്ടാം ക്ലാസുകാരൻ. നാല് കിലോമീറ്ററോളം നടന്ന് കുട്ടി എത്തിയത് ഫയർ സ്റ്റേഷനിൽ. പോലീസ് സ്റ്റേഷൻ എന്ന് കരുതിയാണ് കുട്ടി ഫയർ സ്റ്റേഷനിൽ കയറിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
സഹോദരിയുമായി കുട്ടി വഴക്കിട്ടതിന്റെ പരിഭവം മാതാവിനോട് പറഞ്ഞെങ്കിലും. മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കു പറയുകയായിരുന്നു. ഇതിന്റെ വിഷമത്തിൽ 'ഉമ്മക്കെതിരേ കേസ് കൊടുക്കും' എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് കുട്ടി. ഇരുമ്പുളിയിൽ നിന്ന് കാൽനടയായി അഞ്ച് കിലോമീറ്ററോളം നടന്ന് മഞ്ചേരിയിൽ എത്തുകയായിരുന്നു. പോലീസ് സ്റ്റേഷൻ എന്നു കരുതിയാണ് മുണ്ടുപറമ്പിലുള്ള ഫയർ സ്റ്റേഷനിൽ കുട്ടി ചെന്ന് കയറിയത്. 'ഉമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടു' എന്നൊക്ക ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു. ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൈൽഡ് ലൈനിൽ വിളിച്ച് വിവരമറിയിച്ചു
ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് എത്തി കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചു. അവധി ദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. കുട്ടി ഇത്തരത്തിൽ ഇറങ്ങിപ്പുറപ്പെട്ട കാര്യം പിതാവിന് ഫോൺ വന്നപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്.