അപകട മരണമുണ്ടായാൽ ബസ് പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കും; മന്ത്രി ഗണേഷ് കുമാർ
അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസത്തേക്ക് ബസ്സിൻ്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് കർശന നടപടികളുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയത്.
സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണമെന്നും മന്ത്രി അറിയിച്ചു. ബസ്സുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യുമെന്നും ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണമെന്നും, ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണമെന്നുമാണ് നിർദ്ദേശം. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.