ആർദ്രകേരളം പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാമതായി കക്കോടി പഞ്ചായത്ത്
രാജ്യത്ത് തന്നെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയാണ് കക്കോടിയിലേത്
കക്കോടി: ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നൽകുന്ന ‘ആർദ്രകേരളം’ പുരസ്കാരത്തിൽ കക്കോടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. രാജ്യത്ത് തന്നെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയാണ് കക്കോടിയിലേത്.
2018ലെ പ്രളയത്തിൽ പൂർണമായും തകർന്നുപോയ ആരോഗ്യകേന്ദ്രം കെട്ടിടം ചെന്നൈ അപ്പോളോ ഗ്രൂപ്പിന്റെ സഹായത്തോടെ നാല് കോടിയോളം രൂപ ചെലവഴിച്ചാണ് മികച്ച കെട്ടിടമാക്കിയത്. ഇതിനൊപ്പം മക്കട സബ് സെന്ററും കക്കോടി മുക്ക് സബ് സെന്ററും നവീകരിച്ചു. മികച്ച മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കാനും പഞ്ചായത്തിന് കഴിഞ്ഞു.
സർക്കാർ സംവിധാനത്തിന് പുറമെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഉപകരണങ്ങളും ഫർണിച്ചറും സ്പോൺസർഷിപ്പായാണ് ശേഖരിച്ചത്. ശിശു സൗഹൃദ അന്തരീക്ഷം ആശുപത്രിയിൽ ഉറപ്പാക്കി. സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകളും മുലയൂട്ടൽ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. മരുന്ന് സൂക്ഷിക്കുന്ന ഫാർമസി അത്യാധുനികമാണ്. ആറ് കിടക്കകളുള്ള നിരീക്ഷണമുറിയും കാത്തിരിപ്പ് കേന്ദ്രവും ഇവിടുണ്ട് . മികച്ച പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രംവഴി നടപ്പാക്കുന്നത്. ‘മഷിത്തണ്ട്’ എന്ന പേരിലുള്ള പദ്ധതി ഏറെ ആകർഷിക്കപ്പെട്ടു.
ജില്ലയിൽ തന്നെ രണ്ട് ടേക് എ ബ്രേക്കുകൾ പ്രവർത്തിക്കുന്ന അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് കക്കോടി. എല്ലാ ഘടകസ്ഥാപനങ്ങളിലും സ്കൂളുകളിലും നാപ്കിൻ മെഷീനും ഇൻസുലേറ്ററും സ്ഥാപിച്ചു. എല്ലാ വാർഡുകളിലും മിനി എംസിഎഫും ഒരു എംസിഎഫും പ്രവർത്തിക്കുന്നുണ്ട്. ആന്റി ബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന അജൻഡയിൽ ഊന്നിയുള്ള നൂതന പരിപാടികളും പഞ്ചായത്തിൽ നടപ്പായി. ഒരു ഓപ്പൺ ജിമ്മും ഒരു ഇൻഡോർ ജിമ്മും സ്ഥാപിക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.