അർജുനായുള്ള തിരച്ചിൽ മനപൂർവം വൈകിപ്പിക്കുന്നുവെന്ന് അർജുൻ്റെ കുടുംബം
പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് ഷിരൂരിൽ നിന്നും പുറത്ത് വരുന്നതെന്ന് അർജുന്റെ കുടുംബം
കോഴിക്കോട്: അർജുനായുള്ള തിരച്ചിൽ മനപൂർവം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് ഷിരൂരിൽ നിന്നും പുറത്ത് വരുന്നതെന്ന് അർജുന്റെ കുടുംബം. ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വിഴ്ച സംഭവിക്കുന്നുവെന്ന് ജിതിൻ പറഞ്ഞു.
ജില്ലാ ഭരണകൂടം വെള്ളം കുറയുന്നത് നോക്കി നിൽക്കുന്നുവെന്നും മറ്റ് പ്ലാനുകൾ ഇല്ലെന്നും അർജുൻ്റെ കുടുംബം ആരോപിച്ചു. അവലോകന യോഗം ഉണ്ടെന്ന് കർണാടക ചീഫ് സെക്രട്ടറി പറയുന്നുവെന്നും അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടർ പറയുന്നുവെന്നും കുടുംബം പറഞ്ഞു. എ കെ എം അഷ്റഫ് എം എൽ എ വെള്ളിയാഴ്ച അറിയിച്ചത് അടിയൊഴുക്ക് 4.5 നോട്സ് എന്നാണ്. എന്നാൽ ജില്ലാ കളക്ടർ വിപരീതമായി പറയുന്നുവെന്ന് ജിതിൻ പറഞ്ഞു.
കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വർ മാൽപെ അറിയിച്ചതെന്ന് അർജുന്റെ കുടുംബം. കേരള സർക്കാരിലും നേതാക്കളിലും സമ്മർദ്ദം ചൊലുത്താൻ ശ്രമിക്കുമെന്നും കുടുംബം വ്യക്തമാക്കി. അതേസമയം ഷിരൂരിൽ തിരച്ചിൽ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. തിരിച്ചിലിന് പ്രാദേശിക മുങ്ങൽ വിദഗ്ധർക്കൊപ്പം നേവിയുടെ ഒരു സംഘത്തെ കൂടി എത്തിക്കാനാണ് നീക്കം.