തിരുവല്ലയിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം;ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമ മാണ് മരണകാരണമെന്ന് കുറിപ്പിൽ പറയുന്നു.
തിരുവല്ല :പത്തനംതിട്ട തിരുവല്ല യിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമ മാണ് മരണകാരണമെന്ന് കുറിപ്പിൽ പറയുന്നു. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്.
ദമ്പതികളുടെ വീട്ടിൽനിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും ആത്മഹത്യ കുറപ്പിൽ പറയുന്നു.
മരണത്തിന് മറ്റാരും ഉത്തരവാദി കളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വേങ്ങലിൽ പാടത്തോട് ചേര്‍ന്നുള്ള റോഡിലാണ് കാർ കത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞിരുന്നു. നേരത്തെ ഇവരുടെ മരണത്തിൽ പൊലീസ് ആത്മഹത്യ സംശയിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്ന് വരികെയാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.