അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക വഴിത്തിരിവ്;അർജുന്റെ ലോറി റഡാറില്‍ തെളിഞ്ഞതായി സൂചന
നാലുമണിക്കൂറായി മഴയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി.
കർണാടക: ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക വഴിത്തിരിവ്. അർജുന്റെ ലോറി റഡാറില്‍ തെളിഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് തിരിച്ചിലിന് നേതൃത്വം നൽകുന്നത്.അര്‍ജുനടക്കം 3 പേരാണ് മണ്ണിനടിയിലുള്ളത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്.
നാലുമണിക്കൂറായി മഴയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാണ്. നേവി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേർന്നാണ് തിരച്ചിൽ. അതേസമയം പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ സാധ്യത നില നില്‍ക്കുന്നുമുണ്ട്.അതേസമയം അര്‍ജുന്‍ വളരെ ആരോഗ്യവും മനക്കരുത്തുമുള്ളയാളാണെന്നും അവന്‍ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും വീട്ടുകാരും ബന്ധുക്കളും ലോറി ഉടമ മനാഫും പറയുന്നു. വണ്ടിയില്‍ 10 ലീറ്റര്‍ കാന്‍ വെള്ളമുണ്ട്. ഭക്ഷണവും കരുതുന്നതാണ്, മാത്രമല്ല പ്രതിസന്ധിയെ നേരിടാന്‍ കഴിവുള്ളയാളാണെന്നും സാഹചര്യം അനുകൂലമാണെങ്കില്‍ അവന്‍ തിരിച്ചുവരുമെന്നും മനാഫ് പറയുന്നു.
ലോറി എങ്ങോട്ടനങ്ങിയാലും അത് ജിപിഎസില്‍ തെളിയും. 300 കഷ്ണം തടിയാണ് ലോറിയിലുള്ളത്. ഒരു കഷ്ണം പോലും പുഴയില്‍ നിന്നോ ഇപ്പോള്‍ നീക്കുന്ന മണ്ണിനടിയില്‍ നിന്നോ ലഭിച്ചിട്ടില്ല, അതിനര്‍ത്ഥം ലോറി നിര്‍ത്തിയിട്ട ഭാഗത്തുനിന്നും അനങ്ങിയില്ല എന്നുതന്നെയാണെ ന്നും മനാഫ് പറയുന്നു. എല്ലാവരും അർജുനനായുള്ള പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്.