വെള്ളന്നൂര്‍ സ്വദേശികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; വൈത്തിരിയിലെ 'ബാംബു' ഹോട്ടല്‍ ഒരാഴ്ചത്തേക്ക് അടപ്പിച്ചു
ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിലാണ് നടപടി
വൈത്തിരി: വൈത്തിരിയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കുടുംബം ഭക്ഷണംകഴിച്ച വൈത്തിരിയിലെ 'ബാംബു' ഹോട്ടല്‍ ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവരുടെ ചുണ്ടയിലെ ഹോട്ടലും അടപ്പിച്ചിട്ടുണ്ട്.
ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടില്ലെന്നും വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു. വൈത്തിരിയിലെ മറ്റു റസ്റ്റോറന്റുകളിലും പരിശോധന നടക്കുന്നുണ്ട്.
കോഴിക്കോട് മാവൂര്‍ വെള്ളന്നൂര്‍ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ആരാധ്യ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.