വടകരയിൽ മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നും വീണ മത്സ്യത്തൊഴിലാളി മരിച്ചു
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
വടകര: മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നും കടലില്‍ തെറിച്ചുവീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. മടപ്പള്ളി അറക്കലിലെ ഉപ്പാലക്കല്‍ സജീഷ് പുതിയോട്ടില്‍ (44) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ 26ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. എടക്കാട് ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ സജീഷ് ഫൈബര്‍ വള്ളത്തില്‍നിന്നും കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് ചാടി സജീഷിനെ കരയ്ക്ക് കയറ്റിയെങ്കിലും അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ തലയ്ക്ക് ക്ഷതമേറ്റെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഉടന്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ബുധനാഴ്ച രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ ഉപ്പാലക്കല്‍ സത്യൻ്റെയും ഉഷയുടെയും മകനാണ് സജീഷ്. ഭാര്യ സുനിത. മക്കള്‍: സായന്ത് (വിദ്യാര്‍ത്ഥി, ഗവ. കോളേജ്, മടപ്പള്ളി), സംഗീത് (ജി.വി.എച്ച്.എസ്.എസ്. മടപ്പള്ളി ). സഹോദരങ്ങള്‍: സനീഷ് (എസ്.ഐ. ഇരിട്ടി). സുബീഷ്.