കനത്ത മഴ; കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു
സമീപത്തെ വീടുകളിൽ വെള്ളം കയറി
മട്ടന്നൂർ: കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. വെള്ളം കുത്തിയൊഴുകിയതോടെ സമീപത്തെ വീടുകളിലേക്ക് കയറി. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം.
കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്താണ് അപകടമുണ്ടായത്. ശക്തമായ മഴയിൽ വിമാനത്താവളത്തിൽനിന്നും ഒഴുകിയെത്തിയതോടെ വെള്ളത്തിന്റെ സമ്മർദ്ദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്റർലോക്ക് അടക്കം നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി.
റോഡരികിലെ ബൈക്ക് വർക്ക് ഷോപ്പിൽ വെള്ളം കയറിയതിനാൽ സാധനങ്ങൾ ഒഴുകി പോകുകയും പിൻഭാഗത്തെ ചുറ്റുമതിൽ തകരുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് ചുറ്റുമതിൽ തകർന്നതിനാൽ സമീപത്തെ വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിരുന്നു.