പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം
തലശ്ശേരി: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ശേഷം ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റി വെച്ചതാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞത് പ്രതിക്ക് പരമാവധി ശിക്ഷ നൽകാൻ സഹായമാകുമെന്നും പ്രോസിക്യൂഷൻ കരുതുന്നു.
2022 ഒക്ടോബർ 22നാണ് പട്ടാപ്പകൽ വീട്ടിൽ കയറി വിഷ്ണുപ്രിയയെ സുഹൃത്ത് ശ്യാംജിത്ത് അതിദാരുണമായി കൊലപ്പെടുത്തിയത്. പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ (23) പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചത്. കൊല മൃഗീയമായിരുന്നുവെന്നാണ് കോടതിയില്‍ പ്രോസിക്യൂഷൻ വാദിച്ചത്.