ഡ്രൈവിംഗ് പരിഷ്ക്കരണം സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി
പരിഷ്കരണവുമായി മുന്നോട്ടു പോകാമെന്ന് കോടതി
കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പരിഷ്കരണവുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി.
ഡ്രൈവിങ് സ്‌കൂൾ ഉടമകളും പരിശീലകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യത്തിന്മേലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. അതേ സമയം വിഷയം ചർച്ച ചെയ്യാൻ സി.ഐ.ടി.യു. പ്രതിനിധികളും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ട്രാൻസ്പോർട്ട് കമ്മീഷണറെ കാണും.
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തതെന്നും പുതിയ സർക്കുലർ നിയമപരമാണെന്നുമായിരുന്നു സർക്കാരിന്റെ വ്യക്തമാക്കിയത്. എന്നാൽ, ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.