ഊഞ്ഞാൽ കെട്ടി കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണ് പതിനാലുകാരന് ദാരുണാന്ത്യം
ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തലശ്ശേരി: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിന് സമീപം ഓജസിൽ കെ.പി. ശ്രീനികേ(14)താണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മാടപ്പീടികയിലെ തറവാട്ട് വീട്ടിൽ വച്ചായിരുന്നു അപകടം.
ഇവിടെ തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ ഊഞ്ഞാലാടി കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ന്യൂ മാഹി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പാലയാട് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ മഹേഷിന്റെയും, വലിയ മാടാവിൽ സ്കൂൾ അധ്യാപിക സുനിലയുടെയും മകനാണ് ശ്രീനികേത്. അച്ഛൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും, അമ്മ വോട്ടുചെയ്യാനും പോയപ്പോഴാണ് മക്കളെ തറവാട്ട് വീട്ടിൽ എത്തിച്ചത്. തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനികേത്. തലശ്ശേരി സെന്റ് ജോസഫ് പ്ലസ് ടു വിദ്യാർത്ഥിനി ലക്ഷ്മി നന്ദ ഏക സഹോദരിയാണ്.