വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് ആറ് മരണം
മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും
കോഴിക്കോട്: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് ആറ് പേർ മരിച്ചു. പാലക്കാട് സ്വദേശികളായ രണ്ടു പേരും എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ സ്വദേശികളുമാണ് മരിച്ചത്. കോഴിക്കോട് കുറ്റിച്ചിറയിൽ സി.പി.ഐ.എം. ബൂത്ത് ഏജന്‍റ് അനീസ് അഹമ്മദാണ് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
വരിനിന്ന് വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ്, ഒറ്റപ്പാലം സ്വദേശി ചന്ദ്രൻ കുഴഞ്ഞ് വീണത്. ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും വയോധികൻ കുഴഞ്ഞുവീണു മരിച്ചു. അര മണിക്കൂറോളം ക്യൂ നിന്ന ശേഷം മകനോപ്പം ഓട്ടോയിലേക്ക് കയറുമ്പോഴാണ് സോമരാജൻ കുഴഞ്ഞുവീണത്.
കാക്കനാട് സ്വദേശി അജയൻ പോളിങ് ബൂത്തിലേക്ക് പോകുന്ന വഴിയാണ് കുഴഞ്ഞുവീണു മരിച്ചത്. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ വയോധികനും കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് സിദ്ദിഖ് മൗലവിയുടെ മരണകാരണം. തെൻകുറിശ്ശി വടക്കേത്തറ എൽപി. സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ശബരി(32)കാരനും കുഴഞ്ഞുവീണു മരിച്ചു.