യുവാക്കളെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാർ പൊലീസുകാരൻ വാടകയ്ക്കടുത്തത്; ആലുവ കേസ് പുതിയ വഴിത്തിരിവിൽ
ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ആലുവ: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാർ പത്തനംതിട്ട എ ആർ ക്യാമ്പിലെ എ എസ് ഐ സുരേഷ്ബാബു വാടകയ്ക്കടുത്തത്. ഇയാളെ കഠിനംകുളം സ്റ്റേഷനിലെത്തിച്ച് റൂറൽ എസ് പി യുടെ നേത്യത്വത്തിൽ ചോദ്യം ചെയ്യും.
കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിൽ ഉണ്ടായിരുന്നവർ കടന്നു കളഞ്ഞെന്ന് നാട്ടുകാർ.
ഇന്ന് രാവിലെ ഏഴു മണിയോടെ ആളുകൾ നോക്കി നിൽക്കേ നാലംഗ സംഘം യുവാക്കള മർദ്ദിച്ചവശരാക്കി തട്ടിക്കൊണ്ടു പോയെന്നായിരുന്നു നാട്ടുകാരുടെ പരാതി. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയത്.. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാർ അതിവേഗത്തിൽ യുവാക്കളുമായികടന്നു കളഞ്ഞു. പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ദൃശ്യത്തിൽ ഒരു ചുവന്ന ഇന്നോവയാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് കണ്ടെത്തി. നമ്പർ ലഭിച്ചെങ്കിലും വ്യാജമെന്നായിരുന്നു പോലീസ് കണ്ടെത്തൽ. സംഭവം കഴിഞ്ഞ് മണിക്കൂറുകളായിട്ടും പോലീസ് അന്വേഷിക്കുന്ന വാഹനത്തെപ്പറ്റിയോ ഈ സംഘത്തെപ്പറ്റിയോ യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് തിരുവനന്തപുരം കണിയാപുരത്ത് ആളൊഴിഞ്ഞ കായൽ തീരത്തോട് ചേർന്ന് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന സംഘം ഇവിടെ നിന്നും ഓട്ടോയിൽ കടന്നു കളഞ്ഞുവെന്നാണ് ദ്യക്‌സാക്ഷികൾ പറയുന്നത്. വാഹനത്തിന്റെ നമ്പർ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചു.ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.