കര്‍ഷക സമരത്തിനിടെ സംഘർഷം; 24 വയസ്സുകാരനായ കർഷകൻ മരിച്ചു,
കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണം.
ഖനൗരി: കേന്ദ്ര സർക്കാരിനെതിരായ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവകർഷകൻ കൊല്ലപ്പെട്ടു. കർഷകരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള ഒരു കർഷകൻ മരിച്ചത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണിച്ച് കർഷകർ രം ഗത്തെത്തി. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലാണ് വൻ സംഘർഷം നടക്കുന്നത്. ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധുവടക്കമുള്ള നേതാക്കൾ രം ഗത്തെത്തി.
കർഷക സമരത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. ബാരിക്കേഡുകൾ പൊളിക്കാൻ സമരക്കാർ കൊണ്ടുവന്ന ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു. കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാർക്കും നിർദ്ദേശമുണ്ട്.
വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിക്കുകയാണ് കേന്ദ്രം. ഇതിനിടെ ദില്ലി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു.തീരുമാനം സംഘര്‍ഷത്തില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് കര്‍ഷക സംഘടന അറിയിച്ചു. മാര്‍ച്ച് വെള്ളിയാഴ്ച പുനരാരംഭിക്കും.