ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പേരു മാറ്റം ; ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി
സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം.
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രം. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി മുതൽ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു നര്‍ഗീസ് ദത്തിന്റെ പേരിൽ സമ്മാനിച്ചിരുന്നത്. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ കാലോചിത പരിഷ്കാരങ്ങൾ വരുത്തുന്നതിനായി വാർത്താവിതരണ മന്ത്രാലയം അഡീഷനൽ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിൽ രൂപീകരിച്ചിരുന്ന പ്രിയദർശൻ ഉൾപ്പെട്ട സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിച്ചു. 70–ാം ദേശീയ ചലച്ചിത്രപുരസ്കാരങ്ങളുടെ വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങൾ വ്യക്തമാക്കിയത്.
ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങള്‍ വരുത്തി.ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എല്ലാ വര്‍ഷവും ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.