കക്കയത്ത് ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യമുയർന്നു
വിനോദസഞ്ചാരകേന്ദ്രമായ കക്കയം കേന്ദ്രമാക്കി ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.
കക്കയം:വിനോദസഞ്ചാരകേന്ദ്രമായ കക്കയം കേന്ദ്രമാക്കി ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. മലബാർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം കൂടിയായ കക്കയത്ത് വേനൽക്കാലങ്ങളിൽ തീപ്പിടിത്തം പതിവാകുമ്പോൾ കിലോമീറ്ററുകൾ അപ്പുറമുള്ള പേരാമ്പ്രയിൽ നിന്നാണ് അഗ്നിരക്ഷാസേന വരുന്നത്. സേന എത്തുമ്പോഴേക്കും തീ വ്യാപിച്ച് കഴിഞ്ഞിട്ടുണ്ടാകും. ഇത് വലിയ തോതിലുള്ള പ്രയാസമാണ് മലയോരത്ത് ഉണ്ടാക്കുന്നത്.
ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ അനുമതിക്ക് ഭൂമി ലഭ്യമാകാത്തതാണ് തടസ്സമെന്ന് 2022-ൽ നിയോജകമണ്ഡലം എം.എൽ.എ. സച്ചിൻദേവിന്റെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ ഉത്തരം നൽകിയിരുന്നു.
കെ.എസ്.ഇ.ബി.യുടെയോ റവന്യു വകുപ്പിന്റെയോ അധീനതയിലുള്ള ഭൂമി ഏറ്റെടുത്താൽ സ്ഥല സൗകര്യം ലഭിക്കും. കക്കയം ഡാം, കിനാലൂർ വ്യവസായ എസ്റ്റേറ്റ് തുടങ്ങിയ അപകടസാധ്യത ഏറെയുള്ള പ്രദേശങ്ങൾ ബാലുശ്ശേരിയിലുണ്ട്. കരിയാത്തുംപാറ, തോണിക്കടവ്, വയലട തുടങ്ങിയ ഗ്രാമീണ ടൂറിസംകേന്ദ്രങ്ങളിൽ സുരക്ഷാഭീഷണിയും നിലനിൽക്കുന്നുണ്ട്.
കക്കയം കേന്ദ്രമാക്കി അഗ്നിരക്ഷാനിലയം അനുവദിക്കാൻ ജനപ്രതിനിധികൾ സമ്മർദം ചെലുത്തണമെന്ന് സെൽഫി ജനശ്രീ കക്കയം വാർഷികയോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡെന്നീസ് കമ്പകത്തേൽ അധ്യക്ഷത വഹിച്ചു. ജോസ് വലിയപറമ്പിൽ, അനു വല്ലയിൽ, ജോബി കണിച്ചേരി, ഷൗക്കത്ത് മായൻകുന്നത്ത്, ബിബിൻ വെളിയംകുളം, അജി കണിച്ചേരി എന്നിവർ സംസാരിച്ചു.