പ്രണയബന്ധം എതിർത്തതിന്റെ പേരിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ വ്യാജ പോക്സോ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി
കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്
കോഴിക്കോട്: പ്രണയബന്ധം എതിർത്തതിന്റെ പേരിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായി സുഹൃത്തിന്റെ പ്രേരണയിൽ മകൾ നൽകിയ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കേസ് റദ്ദ് ചെയ്തത്. പോക്സോ കേസിൽ ഒത്തുതീർപ്പുണ്ടായാൽ പോലും അത് റദ്ദ് ചെയ്യാൻ കോടതി തയ്യാറാവാറില്ല. എന്നാൽ ഈ കേസ് ഒത്തുതീർപ്പിൻ്റെ ഭാഗമായല്ല, റദ്ദ് ചെയ്യുന്നതെന്നും പരാതിക്കാരിയുടെ പുതിയ മൊഴിയും, പെൺകുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റർ പ്രെജക്ട് കോർഡിനേറ്ററുടെ റിപ്പോർട്ടും പരിഗണിച്ചാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് തൊട്ടിൽപ്പാലം സ്റ്റേഷനിൽ നൽകിയ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവുമായി അടുപ്പത്തിലാണെന്നും, പെൺകുട്ടി ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവാണ് യുവാവിനെതിരെ പരാതി നൽകിയത്.
പരാതിയുടെ നിജസ്ഥിതിയിൽ സംശയം തോന്നിയ ഹൈക്കോടതി, കേസ് പരിഗണക്കെടുത്തു. തുടർന്ന് ഹൈക്കോടതി ലീഗൽ സർവ്വീസ് കമ്മറ്റിയുടെ ഫാമിലി കൗൺസിലിങ് സെന്റർ റിപ്പോർട്ട് തേടി. ഒപ്പം വിക്ടിം റൈറ്റ് സെന്റർ പ്രൊജക്ട് കോർഡിനേറ്റർ അഡ്വ. പാർവതി മേനോനെ കോടതിയെ സഹായിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.