സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് കോഴിക്കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചു വരികെയാണ് കോഴിക്കോട് കളക്ടറായി നിയമിതനാകുന്നത്
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി സ്‌നേഹിൽ കുമാർ സിങ് ചുമതലയേറ്റു. 2017ൽ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായിരുന്നു ഇദ്ദേഹം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചു വരികയാണ് കോഴിക്കോട് കളക്ടറായിനിയമിതനാകുന്നത്. പൊതുജന പങ്കാളിത്തത്തോടെ ഭരണ നിർവഹണം സാധ്യമാക്കുന്നതിൽ കോഴിക്കോട് മാതൃകയാണ്. ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും വ്യവസായ, ടൂറിസം മേഖലകളിലെ ജില്ലയുടെ വളർച്ചക്കും ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് തനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണെന്ന് കലക്ടർ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും ജില്ലയുടെ വികസനത്തിനും വേണ്ടിയുള്ള തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ജില്ലയുടെ സമഗ്ര പുരോഗതിക്കായി നമുക്ക് ഏവർക്കും ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൂർഖീ ഐഐടിയിൽനിന്ന് സിവിൽ എഞ്ചിനീയറിങ് ബിടെക് ബിരുദവും ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് റിട്ട എഞ്ചിനീയർ പ്രവീന്ദ്രകുമാറിന്റെയും വന്ദനയുടെയും മകനായ സ്‌നേഹിൽ കുമാർ സിങ്. ഭാര്യ അസ്മിതക്കും എട്ട് മാസം പ്രായമുള്ള മകൾക്കുമൊപ്പമാണ് അദ്ദേഹം എത്തിയത്.