പ്രമുഖ എഴത്തുകാരൻ ഡോ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു
ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്
കൊച്ചി: പ്രമുഖ എഴത്തുകാരനും അധ്യാപകനുമായ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.25ലധികം കൃതികൾ എഴുതിയിട്ടുണ്ട്.സംവിധായകൻ അമൽ നീരദിന്റെ പിതാവാണ്. ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്കാരം. 23 വർഷങ്ങളായി എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്നു.
കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സി.എം.എസ്. കോളജ്, കൊല്ലം എസ്.എൻ. കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം.
ഭാര്യ: പരേതയായ എസ് ഹേമലത. അനുപയാണ് മകൾ. മരുമക്കൾ: ജ്യോതിർമയി, ഗോപൻ ചിദംബരം (തിരക്കഥാകൃത്ത്). വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്‌ച്ച രാവിലെ പത്തുമുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും.