ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമതെന്നും മുഖ്യമന്ത്രി.
മുൻപ് നടന്ന കോൺഫറൻസിൽ വിദഗ്ദർ നൽകിയ ഒട്ടുമിക്ക നിർദേശങ്ങളും നടപ്പിലാക്കുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. അതുപോലെ വിദഗ്ദ്ധർ പങ്കെടുക്കുന്ന ഈ കോൺഫറെൻസിൽ ഉയർന്നുവരുന്ന നിർദേശങ്ങളും സർക്കാർ സ്വീകരിക്കും. അത്തരത്തിലുള്ള ചർച്ചകൾക്ക് ഈ വേദി ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തരാഷ്ട്ര കോൺഫറെൻസും ശില്പശാലയും മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു.
ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. മെഡിക്കൽ ഡേറ്റ ശേഖരവും പ്രധാനമാണ്. വളരെ വലിയ ഒരു ഡേറ്റ ശേഖരം ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിലുണ്ട്. മികച്ച ഗവേഷണ പഠനത്തിനായി അത് വളരെ സുരഷിതമായി വിദഗ്ദ്ധർക്ക് ലഭ്യമാക്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. മലയാളി ഗവേഷകർക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ തന്നെ ഒരുക്കും. അക്കാര്യത്തിൽ കേരളത്തിലെ ന്യൂനതകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.