ഓർമ്മയുടെ പൂമരച്ചുവട്ടിൽ സൗഹൃദചെപ്പ് തുറന്ന് കുറ്റ്യാടി ഇസ്ലാമിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ
കോളേജിലെ 1977- 83 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളാണ് നാലുപതിറ്റാണ്ടിനുശേഷം കലാലയ മുറ്റത്ത് വീണ്ടും സംഗമിച്ചത്
കോഴിക്കോട്: ഓർമ്മയുടെ പൂമരചുവട്ടിൽ സൗഹൃദചെപ്പ് തുറന്ന് സഹപാഠികൾ വീണ്ടും ഒത്തുചേർന്നു. ഒരുമിച്ച് പഠിച്ചും, കളിച്ചും ആറ് വർഷകാലത്തെ കോഴ്സ് പൂർത്തിയാക്കിയ കുറ്റ്യാടി ഇസ്ലാമിയ കോളേജിലെ 1977- 83 വർഷത്തെ പൂർവ്വ വിദ്യാർത്ഥികൾ നാല്‌പതിറ്റാണ്ടിനുശേഷം കലാലയ മുറ്റത്ത് വീണ്ടും സംഗമിച്ചു. കലാലയത്തിലെ ഗൃഹാതുരതയുടെ സന്തോഷങ്ങളും, സന്താപങ്ങളും രസകരമായ ഓർമ്മകളും സന്നിവേശിപ്പിക്കുന്ന വേദിയായി സംഗമം മാറി.
മൺമറഞ്ഞ സഹപാഠികളെയും അധ്യാപകരെയും അവർ അനുസ്മരിച്ചു. സംഗീത വിരുന്നും, സുഭിക്ഷമായ ഭക്ഷണവും കഴിച്ച് സൗഹാർദ്ദങ്ങളുടെ പുതിയ അധ്യായം രചിച്ച് കലാലയ മുറ്റത്തു നിന്ന് വീണ്ടും കണ്ടുമുട്ടാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ എല്ലാവരും യാത്രയായി.
ആദ്യ സെഷനിൽ കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ചീക്കൊന്ന് പോക്കർ സ്വാഗതം പറഞ്ഞു. സംഗമത്തിലെത്തിയ മഴുവൻ പേരും അവരവരുടെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചു. രണ്ടാം സെഷനിൽ പഴകാല അധ്യാപകരായ എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി, ഹംസ നദ് വി, എം.കെ. മൊയ്തു, പെരുമയിൽ മുഹമ്മദ്, മൊയ്തീൻ പയ്യോളി എന്നിവരെ യഥാക്രമം സി.കെ. ജലീൽ, ഹുസൈൻ ഫൈസി, എ.പി. മഹ്ബൂബ്, പി.സി. സലിം, യു. അബ്ദു ലത്തീഫ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു.
എം. ഉണ്ണിച്ചേക്കു അധ്യക്ഷത വഹിച്ചു. ആർ.ഇ.ടി. ചെയർമാൻ സി. അബ്ദുസ്സമദ്, എ.കെ. അബ്ദുന്നാസർ എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ഉപഹാരമായി സ്ഥാപനത്തിന് സമർപ്പിക്കുന്ന പ്രവേശന കവാടത്തിനുള്ള ഫണ്ട് കെ. മുഹമ്മദശ്റഫ് ആർ.ഇ.ടി. ചെയർമാൻ സി. അബ്ദുസ്സമദിന് കൈമാറി. പി.സി. സലീം ഖിറാഅത്ത് നടത്തി. പി. അബ്ദുല്ല സ്വാഗതവും ഇ.കെ. മൂസ നന്ദിയും പറഞ്ഞു.