ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി
കൊട്ടാരക്കര: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ അദ്ദേഹം കുടുംബത്തെ ആശ്വസിപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രി സന്ദർശിച്ച് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം സ്വയം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് കാരണമായ പ്രതി മയക്കുമരുന്നിന് അടിമയെന്ന സംശയമുള്ളതായി ഡോ. മുഹമ്മദ് ഷാഫിയുടെ വെളിപ്പെടുത്തൽ. വന്ദന ദാസിന്റെ കൊലപാതക ശേഷം വിജയാസ് ആശുപത്രിയിൽ എത്തിച്ച പ്രതിയെ പരിശോധിച്ച ഡോക്റ്ററാണ് മുഹമ്മദ് ഷാഫി. വിജയാസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ശാന്തനായിരുന്നു. താൻ എന്താണ് ചെയ്തതെന്ന് പോലും പ്രതിക്ക് ബോധ്യമുണ്ടായിരുന്നില്ല. പ്രതി മയക്ക് മരുന്നിന് അടിമയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുൺ അറിയിച്ചു. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.