ജില്ലയുടെ കുതിപ്പിന് കരുത്ത് നൽകാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്
123.92 കോടി രൂപ വരവും 118.72 കോടി രൂപ ചെലവും 5.20 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ കുതിപ്പിൽ കരുത്ത് നൽകുന്നതിന് ജില്ലാ പഞ്ചായത്ത് സമഗ്ര ബജറ്റ് അവതരിപ്പിച്ചു. കാർഷിക വികസനം, ലിംഗനീതിയും സമത്വവും ഉറപ്പാക്കുന്ന ഇടപെടലുകൾ. അശരണരെ ചേർത്തുപിടിച്ച് അതിദാരിദ്ര്യ നിർമാർജനം തുടങ്ങിയവയെല്ലാം ബജറ്റിന്റെ സവിശേഷതകളാണ്. 123.92 കോടി രൂപ വരവും 118.72 കോടി രൂപ ചെലവും 5.20 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് 2023–-24ലെ ബജറ്റ്.
വൈസ് പ്രസിഡന്റ് എം പി ശിവാനന്ദനാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ബ്രാൻഡിൽ കാർഷികോൽപ്പന്നം വിപണിയിലെത്തിക്കുന്നതാണ് പ്രധാന പ്രഖ്യാപനം. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം ഉൾപ്പെടെ നാടിന് പ്രതീക്ഷയാകുന്ന പദ്ധതികളുമുണ്ട്. സമ്പൂർണ ക്യാൻസർ പരിചരണം, സമഗ്ര കായികവികസനം, പട്ടികജാതി–-പട്ടികവർഗ വിഭാഗം വനിതകൾക്ക് തൊഴിൽ പരിശീലനം, സംരംഭത്തിന് സഹായം, സമഗ്ര ജെൻഡർ വികസനം തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഉൾക്കൊള്ളുന്നു.
സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താംകണ്ടി, മുക്കം മുഹമ്മദ്, പി പി പ്രേമ, രാജീവ് പെരുമൺപുറ, സി എം ബാബു, പി ഗവാസ്, ഐ പി രാജേഷ്, നാസർ എസ്‌റ്റേറ്റ്‌മുക്ക് തുടങ്ങിയവർ സംസാരിച്ചു. സ്കൂളുകളിൽ ഗാന്ധിയൻ ദർശനങ്ങളും ഭരണഘടനാ മൂല്യങ്ങളും പരിചയപ്പെടുത്തുന്ന പഠന പരിപാടികൾ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ മറുപടിയിൽ പറഞ്ഞു.