ബ്യൂട്ടി പാർലറിൽ എത്തുന്ന സ്ത്രീകൾക്ക് ലഹരി സ്റ്റാമ്പ് വില്പന; ഉടമയായ സ്ത്രീ അറസ്റ്റിൽ
ഉടമയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടി കൂടിയത്
തൃശൂർ : ബ്യൂട്ടി പാർലറിൽ എത്തുന്ന സ്ത്രീകൾക്ക് ലഹരി വില്പന നടത്തുന്ന ഉടമയായ സ്ത്രീ അറസ്റ്റിൽ. ഇവരിൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന ലഹരി സ്റ്റാമ്പ് പിടികൂടി. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന "ഷി സ്റ്റൈയിൽ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്.
ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപന. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഷീലയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടി കൂടിയത്. ലഹരിയുടെ ഉറവിടം കണ്ടെത്താൻ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്. കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമാണ് ഇത്തരം സ്റ്റാംപുകൾക്കുള്ളത്.