കാലിക്കറ്റ് സർവകലാശാലാ വി.സിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ഹർജി സമർപ്പിച്ചത് ഫറൂഖ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ

എറണാകുളം: കാലിക്കറ്റ് സർവകലാശാലാ വി.സിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഫറൂഖ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് ക്വോ വാറണ്ടോ റിട്ട് ഹർജി സമർപ്പിച്ചത്. ജയരാജിനെ വി.സി സ്ഥാനത്ത് നിന്നും ഉടൻ പുറത്താക്കണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം.
യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചാണ് നിയമനം നടത്തിയതെന്നും ഡോ. എം. കെ. ജയരാജ് വി.സി സ്ഥാനത്ത് തുടരുന്നത് നിയമ വിരുദ്ധമാണെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. തുടർ നടപടിയായി വി.സി ഡോ. എം. കെ. ജയരാജിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സർക്കാർ അനുകൂല പാനലിൽനിന്നാണ് ഡോ. ജയരാജിനെ വി.സിയായി നിയമിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചത്.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടിയ ഡോ. എം. കെ. ജയരാജ് കുസാറ്റിൽ നിന്നാണ് എം.എസ്.സി, പി.എച്ച്.ഡി ബിരുദങ്ങൾ പൂർത്തിയാക്കിയത്. 1990-91ൽ കേന്ദ്ര സർക്കാറിന് കീഴിൽ അഹമ്മദാബാദിലുള്ള ഫിസിക്കൽ സയൻസ് ലബോറട്ടറിയിലും പിന്നീട് തിരുവനന്തപുരത്തെ റീജനൽ റിസർച്ച് ലബോറട്ടറിയിലും ഇറ്റാലിയൻ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഇ.എൻ.ഇ.എയിൽ വിസിറ്റിങ് സയന്റിസ്റ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992ൽ കുസാറ്റിൽ അസി. പ്രഫസറും 2009 ആഗസ്റ്റിൽ പ്രഫസറുമായിരുന്നു. ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിസിറ്റിങ് പ്രൊഫസർ കൂടിയായിരുന്നു ഇദ്ദേഹം.