ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; കേസ് പേരാമ്പ്രയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് മാറ്റും
കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാലാണ് വടകര റൂറൽ പൊലീസ് കേസ് കൈമാറാൻ തീരുമാനിച്ചത്
പേരാമ്പ്ര: വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയായ പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസ് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാലാണ് വടകര റൂറൽ പൊലീസ് കേസ് കൈമാറാൻ തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പീഡന വിവരം പുറത്ത് വന്നത്. ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട് വിട്ട് ഇറങ്ങിയ പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് അന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്.
വഴി തെറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജേന പ്രതികളായ പ്രജീഷും മുനീറും പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവർ സജീറും പെൺകുട്ടിയെ പീഡിപ്പിച്ചു. ശേഷം തിരൂരിൽ ഇറക്കിവിട്ടു. ഇതിൽ മൂന്ന് പ്രതികളെ പേരാമ്പ്ര പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിൽ ഒരാളെ കൂടി പോലീസ് തിരയുന്നുണ്ട്. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ കേസ് അവിടേക്ക് കൈമാറാൻ വടകര റൂറൽ പൊലീസ് തീരുമാനിക്കുകയായിരുന്നു.