കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; ഒരു കോടി രൂപയുടെ സ്വർണവുമായി പത്തൊമ്പതുകാരി പിടിയിൽ
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നടത്തിയ ദേഹപരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച പത്തൊമ്പത്തുകാരി പോലീസ് പിടിയിൽ. കാസർകോട് സ്വദേശി ഷഹല(19)യാണ് സ്വർണവുമായി പിടിയിലായത്. ഒരു കോടി രൂപയുടെ 1884 ഗ്രാം 24 കാരറ്റ് സ്വർണ്ണമാണ് എയർപോർട്ടിന് പുറത്തുവെളിയിൽ പൊലീസ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
ഇന്നലെ രാത്രി 10.20ന് ദുബൈയിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഷഹല കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഏകദേശം 11 മണിയോടെയാണ് വിമാനത്താവളത്തിന് പുറത്തെത്തിയത്. ഈ സമയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷഹലയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഷഹല സ്വർണ്ണം കൈവശമുള്ളതായി സമ്മതിച്ചില്ല. പിന്നീട് ദേഹപരിശോധന നടത്തിയതോടെയാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ മിശ്രിതം കണ്ടെത്തിയത്. 19 വയസ് മാത്രമുള്ള യുവതിയാണ് പിടിയിലായത് എന്നതും പൊലീസ് ഗൗരവമായാണ് കാണുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.