സമരങ്ങളിൽ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സി
അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മന്ത്രി ആൻ്റണി രാജു
തിരുവനന്തപുരം: സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സി. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധക്കാർ തകര്‍ക്കുന്നത് ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണെന്നും ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അധികൃതർ അറിയിച്ചു.
അതേസമയം, ബസുകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും പോലീസ് സുരക്ഷയില്‍ സര്‍വീസ് തുടരുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസ്സുകൾക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.