മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ
പി ബി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ. പി ബി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയപ്പോഴാണ് നായ ഒടിയടുത്തത്. മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥൻ ആട്ടിയോടിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഇന്ന് എകെജി ഭവനിലെത്തിയപ്പോഴാണ് സംഭവം.
സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായതോടെ ഹൈക്കോടതി രംഗത്തുവന്നിട്ടുണ്ട്. തെരുവു നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നാണ് ഹൈക്കോടതി വാദം. അക്രമികളായ നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റാനും നിർദ്ദേശമുണ്ട്.
ജസ്റ്റിസുമാരായ എ. കെ. ജയശങ്കര്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ അക്രമണം പെരുകിയ സാഹചര്യത്തില്‍ കോടതി സ്പെഷ്യല്‍ സിറ്റിങ് നടത്തുകയായിരുന്നു.
അതേസമയം, ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃതമായി നായ്ക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം.