കോവിഡ് പ്രതിസന്ധിയിൽ മികച്ച രീതിയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കിയത് കേരളമെന്ന് റിപ്പോർട്ട്
ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളം മുൻപന്തിയിലായത്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ‘കോവിഡ് പകര്‍ച്ചവ്യാധി: ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ മേഖല നടപ്പാക്കിയ പദ്ധതികളും സ്വായതമാക്കിയ പാഠങ്ങളും’ എന്ന പേരില്‍ ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഡല്‍ഹി എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. എന്നാൽ കോവിഡ് പ്രതിസന്ധി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിനായി. മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത മുൻകൂട്ടി കണ്ട് നേരത്തെതന്നെ കൃത്യമായ ഇടപെടലുകൾ നടത്താൻ കേരളത്തിന് കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കല്‍ ഓക്സിജന്‍ കൊണ്ടുപോകാനും സംഭരിക്കാനും വിതരണം ചെയ്യാനും കൂടുതൽ സിലിണ്ടറുകള്‍ സ്വരൂപിച്ചാണ് സംസ്ഥാനം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടർന്ന് വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകളെ മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളാക്കി മാറ്റി.
ഇത്തരത്തില്‍ 60 മെട്രിക് ടണ്‍ അധിക മെഡിക്കല്‍ ഓക്സിജന്‍ സംഭരിച്ചതോടെ 1325 മെട്രിക് ടണ്‍ ദ്രാവക ഓക്സിജന്‍ എന്ന മികച്ച സംഭരണ ശേഷിയിലേക്കാണ് കേരളമെത്തിയത്. കോവിഡ് രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയിലും വിതരണത്തിലും രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ കേരളത്തില്‍ ഓക്സിജന്റെ അധിക സംഭരണമുണ്ടായിരുന്നു. ഇതോടൊപ്പം ഗോവ, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഓക്സിന്‍ നല്‍കാനും കേരളത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.