'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത'; ക്യാമ്പെയിനുമായി ആരോഗ്യവകുപ്പ്
പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയും ആശങ്കയകറ്റുകയുമാണ് ക്യാമ്പയിനിൻ്റെ ലക്ഷ്യം
തിരുവനന്തപുരം: നിരവധി പേർ നായകളുടെ ആക്രമണത്തിന് ഇരയായവുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന പേരിൽ ഉടൻ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയും ആശങ്കയകറ്റുകയുമാണ് ക്യാമ്പയിനിൻ്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും ബോധവത്ക്കരണം നടത്തും. പദ്ധതിയുടെ വിജയത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണെന്നും എല്ലാവരും പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മൃഗങ്ങളുടെ കടിയേറ്റാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം നല്‍കണം. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകണം.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുകയെന്നതും പ്രധാനമാണ്. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് നൽകുന്നത്. കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്. കടിയേറ്റ ദിവസവും തുടര്‍ന്ന് മൂന്ന്, ഏഴ്, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം.