കാക്കനാട്ടെ ഫ്ലാറ്റിലെ കൊലപാതകം; കൊല നടത്തിയത് തനിച്ചെന്ന് ഇരിങ്ങൽ സ്വദേശി
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും മൊഴി
കാക്കനാട്: ഫ്ലാറ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിൽ കുറ്റസമ്മതം നടത്തി ഇരിങ്ങൽ സ്വദേശി. അയനിക്കാട് കൊളാരിക്കണ്ടിയിൽ കെ. കെ. അർഷാദാണ് കുറ്റസമ്മതം നടത്തിയത്. ഇൻഫോപാർക്കിലെ ഹോട്ടലിൽ ജീവനക്കാരനായ മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുരയിൽ സജീവ് കൃഷ്ണനെ (22) കുത്തി കൊന്നത് തനിച്ചാണെന്ന് പ്രതി മൊഴി നൽകി.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ മറ്റാരുടെയെങ്കിലും സ്വാധീനമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സജീവും അർഷാദും തമ്മിലുണ്ടായ ലഹരി - സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പ്രാഥമിക ചോദ്യംചെയ്യലിൽ വ്യക്തമായതെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. അർഷാദിൽനിന്ന് സജീവ് പണം കടം വാങ്ങിയിരുന്നതായും അത് തിരിച്ചുചോദിച്ചപ്പോൾ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായുമാണ് പ്രതി മൊഴി നൽകിയത്.
കൊലപാതകം നടന്ന ഫ്ലാറ്റിൽ ഇൻഫോപാർക്ക് പൊലീസ് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടത്തിയശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് സാധൂകരിക്കുന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഈ മാസം 27 വരെയാണ് കോടതി അർഷാദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ലഹരിമരുന്നുകൾ കൈവശം വച്ച സംഭവത്തിൽ കാസർകോട് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി അർഷാദിനെ റിമാൻഡ് ചെയ്‌തിരുന്നു.