ജെൻഡർ ന്യൂട്രാലിറ്റിയിൽ വിചിത്രവാദവുമായി എം. കെ. മുനീർ എംഎൽഎ
മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റിയെന്നും എം. കെ. മുനീർ

കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റിയിൽ വിചിത്രവാദവുമായി ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എംഎൽഎ രംഗത്ത്. ലിംഗ സമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നതെന്തിനെന്ന് ചോദ്യമുയർത്തി എം.കെ. മുനീർ. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ പേരിൽ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്നമില്ലെന്നും എം. കെ. മുനീർ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോമോ സെക്ഷ്വാലിറ്റിയുടെ പേരിൽ നടക്കുന്ന കേസുകളിൽ പോക്സോ ചുമത്തേണ്ട എന്നാണ് എംഎൽഎയുടെ വാദം. 'ഒരു പുരുഷൻ വേറൊരു പുരുഷനുമായി, അല്ലെങ്കിൽ ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്? എടുക്കേണ്ടല്ലോ, ജൻഡർ ന്യൂട്രാലിറ്റിയാണ്, അപ്പോൾ പോക്സോ ആവശ്യം ഉണ്ടോ? ജൻഡർ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകൾ ഉണ്ടാകും എന്ന് നമ്മൾ ആലോചിക്കുക, എത്ര പീഡനങ്ങൾ ആൺകുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും' അദ്ദേഹം പറഞ്ഞു.
നിലപാടിന്‍റെ പേരില്‍ പേരിൽ തന്നെ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്നമില്ലെന്നും ഈ വിഷയത്തിൽ വലിയ സമരം ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എല്ലാ മതവിഭാഗങ്ങളേയും ബാധിക്കുന്ന വിഷയമാണ് ഇത്, പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടാൽ നീതി ലഭിക്കുമോ? വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടോ? ജൻഡർ ന്യൂട്രാലിറ്റി അല്ല ലിംഗനീതിയാണ് ആവശ്യമെന്നും', മുനീർ വ്യക്തമാക്കി.