ജെൻഡർ ന്യൂട്രാലിറ്റി; വിശദീകരണവുമായി ഡോ. എം.കെ. മുനീർ
ഉദ്ദേശിച്ചത് ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നും വിശദീകരണം

കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റിയിലെ പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി ലീഗ് നേതാവ് ഡോ. എം. കെ. മുനീർ എം.എൽ.എ. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്ന് എം. കെ. മുനീർ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജെൻഡർ ന്യൂട്രാലിറ്റിയിൽ വ്യാഖ്യാനിച്ച് പോക്സോയെ നിഷ്പ്രഭമാക്കുന്ന ഒരവസ്ഥയുണ്ടാകും, പോക്സോയെ നിഷ്പ്രഭമാക്കരുത്, അതിന് ഇത്തരത്തിലുള്ള ക്രൂരതകളെ നമ്മൾ തിരിച്ചറിയണം, എന്തിനേയും വളച്ചൊടിക്കാൻ പറ്റുന്ന ഒരു കാലത്ത് എല്ലാത്തിനേയും ഈ തരത്തിൽ വ്യാഖ്യാനിക്കപ്പെടുമോ എന്ന് ഭയപ്പെടുകയാണെന്നും' അദ്ദേഹം വിശദീകരിച്ചു. ജെൻഡർ ന്യൂട്രാലിറ്റി എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്ന് യഥാർത്ഥ കള്ളന്മാർ മുഴുവൻ രക്ഷപ്പെട്ട് പോക്സോയ്ക്ക് പിടികൊടുക്കാതെ വന്നാൽ പോക്സോ നിഷ്പ്രഭമാകില്ലേയെന്നും എം. കെ. മുനീർ ചോദ്യമുയർത്തി.
ലിംഗ സമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നത് എന്തിനെന്നായിരുന്നു എം. കെ. മുനീറിന്റെ വാദം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജൻഡർ ന്യൂട്രാലിറ്റിയെന്നും അതിന്റെ പേരിൽ ഇസ്ലാമിസ്റ്റ് എന്ന് മുദ്രകുത്തിയാലും പ്രശ്നമില്ലെന്നും വിചിത്രവാദം ഉയർത്തിയിരുന്നു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കവെ ആയിരുന്നു വിവാദ പരാമർശം.