കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി
പിടികൂടിയത് വാഹന മോഷണ ശ്രമത്തിനിടെ
കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പിടികൂടി. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിനെയാണ് കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നും കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും തുടർന്ന് ധര്‍മസ്ഥലയിലും എത്തുകയായിരുന്നു. പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് വിവരം.
പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പ് കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച പ്രതി അടുത്ത ദിവസം വീട്ടിലെത്തി ദൃശ്യയെ ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാൽ കുടുംബം ഇത് നിരസിക്കുകയും പോലീസില്‍ പരാതി നൽകുകയും ചെയ്തു. കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് പ്രതി ദൃശ്യയെ കുത്തി കൊലപ്പെടുത്തിയത്.