കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു
റിമാന്‍ഡിലിരിക്കെ പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും അന്തേവാസി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) കടന്നുകളഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ മൂന്ന് ദിവസം മുൻപാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച പ്രതി അടുത്ത ദിവസം വീട്ടിലെത്തി ദൃശ്യയെ ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാൽ കുടുംബം ഇത് നിരസിക്കുകയും പോലീസില്‍ പരാതി നൽകുകയും ചെയ്തു. കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് പ്രതി ദൃശ്യയെ കുത്തി കൊലപ്പെടുത്തിയത്.