ദീപക് തിരോധാനം; വഴിത്തിരിവായി ഡിഎൻഎ പരിശോധന
സംസ്കരിച്ച മൃതദേഹം ദീപക്കിന്റെതല്ലെന്ന് സ്ഥിരീകരിച്ചു

മേപ്പയ്യൂർ: കൂനംവള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ തിരോധാനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണ മെന്ന് മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്കരിച്ച മൃതദേഹം ദീപക്കിൻ്റേതെല്ലെന്ന് ഡിഎൻഎ പരിശോധന ഫലം ലഭിച്ചതാണ് കേസിന് വഴിത്തിരിവാകുന്നത്.
2022 ജൂൺ മുതലാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 17 ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ദീപക്കിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടംനടത്തി വീട്ടിൽ സംസ്ക്കരിക്കുകയായിരുന്നു.
സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കടലിൽ നിന്നും ലഭിച്ച മൃതദേഹം ഇർഷാദ് എന്ന ചെറുപ്പക്കാരന്റേതാണെന്ന നിഗമനത്തിലാണ് പോലീസ്. മരിച്ച യുവാവിന്റെ ഡിഎൻഎ പരിശോധനാ ഫലം ദീപക്കിന്റേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ദീപക്കിനെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ എൻ. എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. രാജീൻ, എൻ. എം. കുഞ്ഞിക്കണ്ണൻ, എ. സി. അനൂപ് എന്നിവർ സംസാരിച്ചു.