ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചു പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ
സദാചാര വാദികൾ ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പ് കേന്ദ്രം മേയർ സന്ദർശിച്ചു

തിരുവനന്തപുരം: സദാചാര വാദികൾ ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുകളയുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മേയർ. നിലവിലെ ഷെഡ് അനധികൃതമായി നിര്‍ മ്മിച്ചതാണെന്നും അത് പൊളിച്ച് ആധുനിക സൗകര്യത്തോട് കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുമെന്നും മേയര്‍ പറഞ്ഞു.
'വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി നമ്മള്‍ മനസ്സിലാക്കണം, അവര്‍ അങ്ങനെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാന്‍ഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കില്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നു എന്ന് പറയുന്നത് തെറ്റായ നടപടിയാണ്, അതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മേയർ പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരുന്നുവെന്ന് ആരോപിച്ചാണ് സിഇടി കൊളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടം സദാചാരവാദികള്‍ വെട്ടിപൊളിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരുമിച്ച് ഇരിക്കാന്‍ സാധിച്ചിരുന്ന ബെഞ്ച് പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാനുള്ള ഇരിപ്പിടമാക്കി മാറ്റുകയായിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങ നെ ചെയ്തതെന്ന് മനസിലാക്കിയതോടെ കുട്ടികൾ ഒരുമിച്ചിരിക്കുന്ന ഫോട്ടോ "അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ" എന്ന കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ഇതോടെ മറ്റു വിദ്യാർത്ഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുകയായിരുന്നു.