ഭാര്യ താലി ഊരിമാറ്റുന്നത് ഭർത്താവിനോടുള്ള മാനസിക പീഢനം; മദ്രാസ് ഹൈക്കോടതി
വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിവാദ ഉത്തരവ്
ചെന്നൈ: ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോട് ചെയ്യുന്ന കൊടിയ മാനസിക പീഡനമാണെന്ന് മദ്രാസ് ഹൈക്കോടതി വിധി. ജസ്റ്റിസുമാരായ വി. എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിവാദ ഉത്തരവ്. വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
2016ല്‍ കുടുംബകോടതി വിവാഹമോചന അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ഈറോഡ് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ സി. ശിവകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞപ്പോള്‍ താലിമാല അഴിച്ചുവച്ചിരുന്നെന്ന് ഭാര്യ കോടതിയെ അറിയിച്ചിരുന്നു. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം താലിക്കെട്ടേണ്ടതില്ലെന്ന് സ്ത്രീയുടെ അഭിഭാഷകനും വാദിച്ചു.
എന്നാല്‍, താലി വിവാഹജീവിതത്തിന്റെ തുടര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി ഭർത്താവ് ആവശ്യപ്പെട്ട പ്രകാരം വിവാഹമോചനം അനുവദിക്കുകയായിരുന്നു.