ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്; ആശങ്ക വേണ്ട - ആരോഗ്യ മന്ത്രി
അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലാണ് രോഗം പൊതുവേ ബാധിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഒരുജില്ലയിൽ പോലും ഈ രോഗം വലിയ തോതിൽ വർധിച്ചിട്ടില്ലെന്നും രോഗബാധിതർ ഗുരുതരാവസ്ഥയിൽ എത്തിയതായും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഈ രോഗത്തിന് അപകട സാധ്യത പൊതുവേ കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമായേക്കാം. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. അതിനാൽ ഏറെ ശ്രദ്ധ പുലർത്തണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്നും മന്ത്രി നിർദേശിച്ചു. കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കാൻ കൊടുക്കണം. മറ്റ് കുട്ടികളിലേക്ക് രോഗം പകരാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണിത്. ഈ രോഗം പൊതുവേ തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം.