സംസ്ഥാനം വീണ്ടും മാസ്കിലേക്ക്; പരിശോധന കർശനമാക്കും
മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് ഉത്തരവ്. ജില്ലാ പോലീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും ഉത്തരവുണ്ട്. ഏപ്രിൽ മാസത്തിലാണ് വീണ്ടും മാസ്‌ക് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതോടെ പൊതുഇടങ്ങൾ, ഒത്തുചേരലുകൾ, ജോലി സ്ഥലങ്ങൾ, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ എന്നിങ്ങനെയുള്ള സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി.
ഉത്തരവ് ലംഘിച്ചാൽ 2005-ലെ ദുരന്ത നിവാരണ നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും ഉത്തരവുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2994 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 12 പേർ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്താണ് സംസ്ഥാനത്ത് കോവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് കേസുകൾ വർധിച്ചുവരുന്നത്.