വിദ്യാർത്ഥികൾ ഇനി വില്ലേജ് ഓഫീസ് കയറി ഇറങ്ങേണ്ട; ഉത്തരവിന് പിന്നിൽ എടച്ചേരിയിലെ സ്പെഷൽ വില്ലേജ് ഓഫീസർ
എടച്ചേരി സ്പെഷൽ വില്ലേജ് ഓഫീസർ കെ. രാമചന്ദ്രനാണ് ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയത്
നാദാപുരം: എസ്എസ്എൽസി പാസായ വിദ്യാർഥികൾക്ക് പ്ലസ്‌വൺ പ്രവേശനത്തിന് ഇനി നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ വേണ്ട. ഇതു സംബന്ധിച്ച ഉത്തരവ് ജൂൺ 25 നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. എന്നാൽ ഉത്തരവിന് പിന്നിലെ ഇടപെടലുകൾ എടച്ചേരിയിലെ സ്പെഷൽ വില്ലേജ് ഓഫീസറുടേതാണ്.
എടച്ചേരിയിലെ സ്പെഷൽ വില്ലേജ് ഓഫിസറായ കയനാണ്ടിയിൽ കെ. രാമചന്ദ്രന്റെ ശ്രമഫലമായാണ് പുതിയ ഉത്തരവ് പുറത്തിറങ്ങുന്നത്. ഹയർ സെക്കൻഡറി അഡ്മിഷന് വേണ്ടി സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർത്ഥികൾ നെട്ടോട്ടമോടുന്ന സ്ഥിതിയാണ് നിലവിൽ. ഇത്തവണ എസ്എസ്എൽസി ഫലം വന്നപ്പോഴാണ് വില്ലേജ് ഓഫീസർ ഇക്കാര്യം കോഴിക്കോട് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ ശ്രദ്ധയിൽ പെടുത്തിയത്. പ്രശ്നം മനസ്സിലാക്കിയ കലക്ടർ കൃത്യമായ ഇടപെടൽ നടത്തിയതോടെ പൊതു വിദ്യാഭ്യാസ സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
ഇരിങ്ങണ്ണൂരിലെ എടച്ചേരി വില്ലേജ് ഓഫിസിലാണ് രാമചന്ദ്രൻ സേവനമനുഷ്ഠിക്കുന്നത്. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ ഇനി പട്ടികജാതി വർഗ, ഒഇസി വിദ്യാർഥികൾക്കു മാത്രമേ വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. മറ്റ് വിഭാഗങ്ങൾക്ക് ഇതിനായി എസ്എസ്എൽസി ബുക്ക് മതിയാവും.