നടുവണ്ണൂരിൽ വാഹനം ഇടിച്ച് മരിച്ച ഫിറോസിന്റെ കുടുംബത്തിന് രണ്ടര കോടി നഷ്ടപരിഹാരം
2,04,97,800 രൂപ നൽകാനാണ് കോഴിക്കോട് മോട്ടോർ വാഹനാപകട നഷ്ട പരിഹാര ട്രൈബ്യൂണൽ

കോഴിക്കോട്: അലക്ഷ്യമായും അമിത വേഗതയിലും ഓടിച്ച ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ട പരിഹാരം നൽകാൻ കോടതി ഉത്തരവ്. നടുവണ്ണൂർ സ്വദേശി ഫിറോസ് അൻസാരിയാണ് 2019 ഏപ്രിൽ 10 ന് നടുവണ്ണൂർ രജിസ്റ്റർ ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ഫിറോസിന്റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നൽകാനാണ് കോഴിക്കോട് മോട്ടോർ വാഹനാപകട നഷ്ട പരിഹാര ട്രൈബ്യൂണൽ ജഡ്ജി കെ.ഇ.സാലിഹ് വിധിച്ചത്. ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അൻസാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപ കടത്തിൽ മരിച്ചത്.
എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിർ കക്ഷികൾ രണ്ടര കോടി രൂപ ആകെ നൽകണം. വാഹന ഉടമയായ താമരശേരി രാരോത്ത് തട്ടാൻ തൊടുകയിൽ ടി.ടി മുഹമ്മദ് റിയാസും അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാർ കുഴിയിൽ പി.കെ. ആഷിഖും ഇൻഷുറൻസ് കമ്പനിയായ ചോളമണ്ഡലം എം.എസ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായിരുന്നു എതിർ കക്ഷികൾ.
നടുവണ്ണൂരിനടുത്ത് രാത്രി റോഡരികിൽ ബൈക്ക് നിർത്തി സംസാരിച്ചു കൊണ്ടിരുന്ന ഫിറോസിനെ അതി വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു. ഫിറോസിന്റെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ് പക്കറും മാതാവ് സൗദയുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന് 25 ലക്ഷവും നൽകണം. അഡ്വ ആർ രതീഷ് കുമാർ അഡ്വ. എ.മുംതാസ് എന്നിവർ ഫിറോസിന്റെ കുടുംബത്തിനായി ഹാജരായി.