പ്ലസ് ടു മൂല്യനിർണയം തുടർച്ചയായി രണ്ടാംദിനവും ബഹിഷ്കരിച്ച് അധ്യാപകർ; സഹകരിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രി
ഉത്തരസൂചികയിൽ മാറ്റം വരുത്താതെ മൂല്യനിർണയം നടത്തില്ലെന്നാണ് അധ്യാപകരുടെ നിലപാട്.
തിരുവനന്തപുരം: തുടർച്ചയായി
രണ്ടാംദിനവും ഹയർസെക്കൻഡറി രണ്ടാംവർഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം ബഹിഷ്കരിച്ച് അധ്യാപകർ. ഉത്തരസൂചികയിൽ മാറ്റം
വരുത്താതെ മൂല്യനിർണയം
നടത്തില്ലെന്നാണ് അധ്യാപകരുടെ നിലപാട്.
ചോദ്യകർത്താവ് തന്നെ തയ്യാറാക്കിയ, ഹയർ സെക്കന്ററി ബോർഡ് ചെയർമാൻ അംഗീകാരം നൽകിയ ഉത്തര സൂചികയാണ് മൂല്യനിർണയത്തിന് ഉപയോഗിക്കുന്നത്. സർക്കാർ നൽകിയ ഉത്തരസൂചികയിൽ അപാകതയില്ലെന്നും അധ്യാപകർ സഹകരിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും വി.ശിവൻകുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യസമയത്ത് തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു
കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയ ക്യാമ്പാണ് അധ്യാപകർ ഇന്നും ബഹിഷ്കരിച്ചത്. 14 ജില്ലകളിലെയും അധ്യാപകരെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ ഉത്തരസൂചികയ്ക്ക് പകരം മറ്റൊരു ഉത്തരസൂചിക ക്യാമ്പുകളിൽ നൽകിയതിൽ പ്രതിഷേധിച്ചാണ് അധ്യാപകരുടെ ബഹിഷ്കരണം. എന്നാൽ അധ്യാപക സമിതി തയ്യാറാക്കി നൽകിയ ഉത്തര സൂചിക അനർഹമായി മാർക്ക് നൽകുന്നതാണെന്ന് കണ്ടെത്തിയെന്നും ഇത് തയ്യാറാക്കിയ 12 അധ്യാപകർക്ക് മെമ്മോ നൽകിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾക്ക് മാർക്ക് കുറയ്ക്കാൻ കരുതിക്കൂട്ടി നടത്തുന്ന നടപടിയാണിതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
ഹയർ സെക്കണ്ടറി പരീക്ഷാ
വിഭാഗത്തിന് സംഭവിക്കുന്ന
വീഴ്ചകൾക്ക് അധ്യാപകരെ
ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കം അനുവദിക്കില്ലെന്നും
എച്ച്.എസ്.എസ്.ടി.എ പ്രതികരിച്ചു