സംസ്ഥാനത്ത് കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തി
കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി
തിരുവനന്തപുരം: കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ നിർത്തി. കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ആകെ 223 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്ബാധ സ്ഥിരീകരിച്ചിരുന്നത്.
കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആകെ എട്ട് ജില്ലകളിൽ മാത്രമായിരുന്നു കോവിഡ് കേസുകൾ രണ്ടക്കം കടന്നിരുന്നത്.
ഇതിനകം തന്നെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിരുന്നു. രണ്ട് വര്‍ഷമായി നിലനിന്നിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി നടപടി ഉണ്ടാവില്ല. എന്നാൽ മാസ്‌കും ശുചിത്വവും തുടരണമെന്നും ഉത്തരവില്‍ പറയുന്നു.